Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
തൃണമൂല്‍, ഡിഎംകെ, ശിവസേന.. ഇപ്പോള്‍ എസ്പിയും; രാജ്യസഭ പിടിക്കാന്‍ ബിജെപി കരുനീക്കം
മലയാളം

തൃണമൂല്‍, ഡിഎംകെ, ശിവസേന.. ഇപ്പോള്‍ എസ്പിയും; രാജ്യസഭ പിടിക്കാന്‍ ബിജെപി കരുനീക്കം

June 18, 2026
1 min read

രാജ്യസഭയില്‍ എന്‍ഡിഎയുടെ അംഗബലം കൂട്ടാനുള്ള കരുനീക്കം തീവ്രമാക്കി ബിജെപി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം ഊഴത്തില്‍ എന്‍ഡിഎ മുന്നണിക്ക് ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും ഭരണഘടന ഭേദഗതി ചെയ്യാന്‍ ആവശ്യമായ വന്‍ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ പല സംസ്ഥാനങ്ങളിലെയും രാഷ്രീയ ഭൂപടത്തില്‍ സംഭവിക്കുന്ന ചില വലിയ മാറ്റങ്ങള്‍ ഈ ചിത്രത്തെ പാേെട മാറ്റിയെഴുതാന്‍ പോവുകയാണ്.

പ്രതിപക്ഷ ക്യാമ്പിലെ ഭിന്നതകളും പ്രാദേശിക കക്ഷികളിലെ പിളര്‍പ്പുകളും എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ വന്‍ മുന്നേറ്റത്തിനുള്ള വഴിയൊരുക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങള്‍, ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍, ഡിഎംകെ പോലെയുള്ള കക്ഷികളുടെ തന്ത്രപരമായ നിലപാടുകള്‍ എന്നിവയെല്ലാം ബിജെപി തങ്ങള്‍ക്ക് അനുകൂലമാക്കുകയാണ്.

ഏറ്റവും ഒടുവില്‍ ജാര്‍ഖണ്ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അട്ടിമറി വിജയം നേടിയതും എന്‍ഡിഎയുടെ രാജ്യസഭയിലെ ഭൂരിപക്ഷ കണക്കുകളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. നിലവില്‍ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 148 അംഗങ്ങളുടെ പിന്തുണയുണ്ട്. രാജ്യസഭയിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ ഈ സംഖ്യ ഇനിയും വലിയ രീതിയില്‍ വര്‍ധിക്കും.

അതുവഴി കുറഞ്ഞത് മൂന്ന് സീറ്റുകളെങ്കിലും വിജയിക്കാം എന്നാണ് എന്‍ഡിഎ കണക്കുകൂട്ടുന്നത്. ഇതോടെ രാജ്യസഭയിലെ അംഗബലം 151 ആയി ഉയരും. ഇതിനുപുറമെയാണ് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ മൂന്ന് പ്രതിനിധികള്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവരുന്ന സീറ്റുകളില്‍ ബിജെപി പ്രതീക്ഷ വെക്കുന്നത്. ഈ ഉപതിരഞ്ഞെടുപ്പുകളില്‍ കൂടി വിജയിക്കാന്‍ കഴിഞ്ഞാല്‍ രാജ്യസഭയില്‍ എന്‍ഡിഎയുടെ ആകെ സീറ്റുകളുടെ എണ്ണം 154 ലേക്ക് എത്തും

245 അംഗങ്ങളുള്ള രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യമായ മാന്ത്രിക സംഖ്യ 163 ആണ്. അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പുതിയ കണക്കുകള്‍ താഴെ കാണാം. അങ്ങനെ വന്നാല്‍ ഭൂരിപക്ഷത്തിലേക്ക് എത്തുവാന്‍ ആവശ്യമായ ബാക്കി സീറ്റുകള്‍ വെറും 9 ആയി ചുരുങ്ങും. സാധാരണ നിയമനിര്‍മ്മാണങ്ങള്‍ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തോടെ എളുപ്പത്തില്‍ പാസാക്കാന്‍ സാധിക്കും.

എങ്കിലും പ്രത്യേക ഭരണഘടനാ ഭേദഗതി ബില്ലുകള്‍ക്ക് പ്രത്യേക അനുമതികള്‍ ആവശ്യമാണ്. ഭരണഘടനയുടെ 368-ാം അനുച്ഛേദം അനുസരിച്ച്, സഭയിലെ ആകെ അംഗങ്ങളുടെ പകുതിയിലധികം പേരുടെ പിന്തുണയും അതോടൊപ്പം വോട്ട് രേഖപ്പെടുത്തുന്ന അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിന്റെ അനുകൂല വോട്ടും ഇത്തരമൊരു ബില്ല് പാസാക്കാന്‍ അനിവാര്യമാണ്. മണ്ഡല പുനര്‍നിര്‍ണയം പോലെയുള്ള സുപ്രധാന നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഈ വന്‍ ഭൂരിപക്ഷം അത്യാവശ്യമാണ്.


ലോക്‌സഭയിലെ മുന്‍ഗണനകളേക്കാള്‍ ഉപരിയായി രാജ്യസഭയില്‍ തങ്ങള്‍ക്ക് വളരെയധികം അനുകൂലമായ ഒരു സാഹചര്യം ഒരുക്കിയെടുക്കാനാണ് ഭരണപക്ഷം ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. പരാജയപ്പെട്ടേക്കാവുന്ന ഒരു സാഹചര്യത്തില്‍ ബില്ല് അവതരിപ്പിക്കുന്നതിന് പകരം, കൃത്യമായ അംഗബലം സഭയില്‍ ഉറപ്പാക്കിയ ശേഷം രാഷ്ട്രീയ നീക്കങ്ങള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്

രാജ്യസഭയില്‍ ആവശ്യമായ എണ്ണം തികയുന്നതോടെ രാജ്യത്തെ ഏറ്റവും പുതിയ നിയമനിര്‍മ്മാണങ്ങള്‍ നടപ്പിലാക്കാന്‍ ഒരു പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാനും ഭരണപക്ഷത്തിന് പദ്ധതിയുണ്ട്. എന്‍ഡിഎ നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന് തങ്ങളുെ പല പദ്ധതികളും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് പോലുള്ള അതീവ സങ്കീര്‍ണമായ വിഷയങ്ങള്‍ വലിയ നിയമനിര്‍മ്മാണ പോരാട്ടങ്ങളിലൂടെയാണ് വിജയിച്ചുകയറിയത്.

രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കാനിടയുള്ള മണ്ഡല പുനര്‍നിര്‍ണയ ബില്‍ പോലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ഭരണഘടന മാറ്റിയെഴുതേണ്ടി വരും. അതുകൊണ്ട് തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികളുള്ള രാജ്യസഭയിലെ ഓരോ വോട്ടും സര്‍ക്കാരിനെ സംബന്ധിച്ച് അത്രമേല്‍ വിലപ്പെട്ടതാണ്. സമീപകാലത്ത് വിവിധ പ്രാദേശിക പ്രതിപക്ഷ കക്ഷികളില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധികള്‍ എന്‍ഡിഎയ്ക്ക് കൂടുതല്‍ അനുകൂലമായ അന്തരീക്ഷമാണ് സമ്മാനിക്കുന്നത്.

ഏറ്റവും ഒടുവില്‍ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയില്‍ വലിയൊരു ഭിന്നതയ്ക്ക് കളമൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും വരുന്നു. രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ നിര്‍ണായക ശക്തികളിലൊന്നായ സമാജ്വാദി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ബിജെപി പാളയത്തിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നത് എസ്പിയുടെ രാജ്യസഭയിലെ കരുത്തിനെ തകര്‍ക്കും.


ഇതിനുപുറമെ, ഭരണ പ്രതിപക്ഷ മുന്നണികളില്‍ ഉള്‍പ്പെടാത്ത ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ പലപ്പോഴായി വോട്ടെടുപ്പ് വേളയില്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കാറുണ്ട്. മണ്ഡല പുനര്‍നിര്‍ണയത്തെ എതിര്‍ക്കുന്ന തമിഴ്നാട്ടിലെ ഡിഎംകെ പോലെയുള്ള മുന്നണികള്‍ തന്ത്രപരമായി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്.

ഇത്തരം തന്ത്രപരമായ വിട്ടുനില്‍ക്കലുകള്‍ പോലും സഭയിലെ വോട്ടിംഗ് ശതമാനത്തില്‍ വ്യത്യാസം വരുത്തിക്കൊണ്ട് ഭരണപക്ഷത്തിന് ഗുണം ചെയ്യും. പുതിയ മുന്നണി കക്ഷികളെ ഒപ്പം കൂട്ടുന്നതിന് പകരം പ്രതിപക്ഷ നിരയിലെ വിള്ളലുകള്‍ പ്രയോജനപ്പെടുത്തി ലക്ഷ്യം കൈവരിക്കാനാണ് എന്‍ഡിഎയും ബിജെപിയും ശ്രമിക്കുന്നത്.