ഡല്‍ഹി: വിദ്യാര്‍ത്ഥി സമരത്തെ അടിച്ചമര്‍ത്താനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മിന്നല്‍ പ്രതിഷേധം. ഇന്ത്യ സഖ്യത്തിലെ എംപിമാരെ അണിനിരത്തിയാണ് പ്രതിഷേധം. തന്റെ വസതിയിലേക്ക് രാഹുല്‍ ഗാന്ധി പ്രതിപക്ഷ എംപിമാരെ വിളിച്ച് വരുത്തുകയായിരുന്നു. രാഹുലിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം എംപിമാര്‍ 3 ബസ്സുകളിലായി ഗാന്ധി സ്മൃതിയിലേക്ക് നീങ്ങി.
ബിര്‍ള ഹൗസിന് മുന്നില്‍ പ്രതിപക്ഷത്തെ നേതാക്കളും പ്രവര്‍ത്തകരും ധര്‍ണയിരിക്കും. പ്ലക്കാര്‍ഡുകളുമായാണ് എംപിമാര്‍ പ്രതിഷേധിക്കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി അടക്കം വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യാ ഗേറ്റിലേക്ക് മാർച്ച് ചെയ്യാനുളള അനുമതി പോലീസ് തന്നില്ലെന്നും അതിനാലാണ് ഗാന്ധി സ്മൃതിയിലേക്ക് പോകാൻ തീരുമാനിച്ചതെന്ന് രാഹുൽ പറഞ്ഞു. എന്നാൽ എംപിമാരുടെ ബസ്സുകൾ പോലീസ് തടഞ്ഞിരിക്കുകയാണ്. മറ്റൊരു ബസ്സ് റോഡിന് കുറുകെ ഇട്ടും ബാരിക്കേഡുകൾ നിരത്തിയുമാണ് എംപിമാരുടെ പ്രതിഷേധ യാത്ര തടഞ്ഞിരിക്കുന്നത്. എന്നാൽ പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിനീക്കിയതോടെ പോലീസ് കുറുകെയിട്ട ബസ്സ് മാറ്റി യാത്ര മുന്നോട്ട് പോകാൻ അനുവദിച്ചു. പ്രദേശത്ത് വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. അതിനിടെ ജന്തർ മന്തറിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. അതേസമയം സമരം ചെയ്ത വിദ്യാർത്ഥികളെ ദില്ലി പോലീസ് തല്ലിച്ചതച്ചതിനെതിരെ നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി. സമാധാനപരമായി പ്രതിഷേധിക്കണമെന്ന് സിജെപി അഭ്യർത്ഥിച്ചു.