ഇറാന്‍റെ അഞ്ച് എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്തുവെന്ന യുഎസ് അവകാശവാദത്തിന് പിന്നാലെ ജോർദാനിലെ യു.എസ് സൈനിക കേന്ദ്രം ആക്രമിച്ച് ഇറാൻ. അൽ അസ്രാഖ് സൈനിക കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണമാണ് നടത്തിയത്.
ആക്രമണത്തിൽ അമേരിക്കൻ നാവികസേനയുടെ DDG-119, DDG-53 എന്നീ യുദ്ധക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) അവകാശപ്പെട്ടു. ബാലസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വൈകാതെ കുവൈത്തിലേയും ബഹ്റൈനിലേയും തുറമുഖങ്ങളിലുള്ള എണ്ണക്കപ്പലുകളെ ലക്ഷ്യമിടുമെന്നും ഐആർജിസി ഭീഷണിപ്പെടുത്തി. കപ്പലിലുള്ള ജീവനക്കാർ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഇറാൻ്റെ അവകാശവാദങ്ങളോടും മുന്നറിയിപ്പുകളോടും യു.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ആക്രമണം ഉണ്ടായതായി ജോർദാൻ സ്ഥിരീകരിച്ചിട്ടുണ്ട്. 20 ബാലസ്റ്റിക് മിസൈലുകളാമ് ഇറാൻ തൊടുത്തത്. ഇതിൽ 18 മിസൈലുകൾ തകർക്കാനായി. രണ്ട് മിസൈലുകൾ ജനവാസം കുറഞ്ഞ മേഖലയിലാണ് പതിച്ചത്. ആക്രമണത്തിൽ ആളപായമന്നുമില്ല
മിസൈലിൻ്റെ അവശിഷ്ടങ്ങൾ വീണ പ്രദേശങ്ങൾ പരിശോധിച്ച് വരികയാണെന്ന് സൈന്യം അറിയിച്ചു. ഇറാൻ്റെ എണ്ണ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക തലവൻ അലി അബ്ദോള്ളാഹി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ' കപ്പലുകൾ ആക്രമിക്കുമെന്നും ആളുകളെ ഒഴിപ്പിക്കണമെന്നും യു.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്തരത്തിൽ ആക്രമണം ഉണ്ടായാൽ മേഖലയിലെ യുZ.എസ് സൈനിക കേന്ദ്രങ്ങളിൽ കടുത്ത ആക്രമണം ഉണ്ടായേക്കും', എന്നാണ് അബ്ദോള്ളാഹി പറഞ്ഞത്. അതിനിടെ അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പലും ഇറാൻ പിടിച്ചെടുത്തു. ഇതിൻ്റെ ദൃശ്യങ്ങൾ ഇറാൻ സൈന്യം പുറത്തുവിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നിന്നാണ് മുങ്ങിക്കപ്പൽ പിടിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും ആധുനികമായ അന്തർവാഹിനി സാങ്കേതികവിദ്യ ഘടിപ്പിച്ചതാണ് പിടിച്ചെടുത്ത മുങ്ങിക്കപ്പൽ എന്ന് ഐആർജിസി അവകാശപ്പെട്ടു. 2025 ലേതാണ് ഈ മുങ്ങിക്കപ്പല്‍. പിടിച്ചെടുത്തതിന്‍റെ കൂടുതല്‍ വിവരങ്ങളും ദൃശ്യങ്ങളും മണിക്കൂറുകള്‍ക്കകം പുറത്തുവിടുമെന്നും ഐആർജിസി പറഞ്ഞു. ഇറാൻ വ്യോമസേന യുഎസിൻ്റെ എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ പ്രസ്താവനയിൽ അറിയിച്ചു.