തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനം ഇതുവരെ കാണാത്ത സങ്കീർണ്ണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും നടൻ വിജയ് യുടെ തമിഴക വെട്രി കഴകത്തെ സർക്കാർ രൂപീകരിക്കാൻ ഗവർണ്ണർ അനുവദിക്കാത്തതാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം. നടനെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ചിരവൈരികളായ ഡിഎംകെയും എഐഎഡിഎംകെയും കൈകോർക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, തങ്ങളുടെ 107 എംഎൽഎമാരെയും രാജിവെപ്പിച്ച് സഭയെ അസ്ഥിരപ്പെടുത്താൻ ടിവികെ ഒരുങ്ങുന്നതായാണ് വിവരം. ഈ നീക്കം വിജയിച്ചാൽ തമിഴ്നാട് രാഷ്ട്രീയം സമാനതകില്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.
വിജയ് അധികാരത്തിലെത്തുന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ എം.ജി. രാമചന്ദ്രൻ (എംജിആർ) ഉണ്ടാക്കിയതിന് സമാനമായ ഒരു തരംഗത്തിന് വഴിതെളിക്കുമെന്ന് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ വിഭാഗം ശക്തമായി ഭയപ്പെടുന്നു. സിനിമയിലെ ജനപ്രീതി രാഷ്ട്രീയ സ്വാധീനമാക്കി മാറ്റിയ എംജിആർ ദശകങ്ങളോളം ഡിഎംകെയെ അധികാരത്തിന് പുറത്തുനിർത്തിയ ചരിത്രം അവർക്ക് മുന്നിലുണ്ട്. വിജയ് മുഖ്യമന്ത്രിയായാൽ ഡിഎംകെയുടെ ഭാവി തന്നെ അപകടത്തിലാകുമെന്നും, അടുത്ത കാലത്തൊന്നും അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്നുമാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. ഈ സാഹചര്യം ഒഴിവാക്കാൻ എഐഎഡിഎംകെയുമായി ചേർന്ന് ഒരു താൽക്കാലിക സഖ്യമുണ്ടാക്കി വിജയ് യെ തടയാനാണ് ഡിഎംകെ നീക്കം
ദ്രാവിഡ പാർട്ടികൾ കൈകോർത്താൽ അതിനെ ഭരണഘടനാപരമായി നേരിടാനാണ് ടിവികെയുടെ തീരുമാനം. 107 എംഎൽഎമാരും ഒന്നിച്ച് രാജിവെക്കുന്നതോടെ നിയമസഭയുടെ അംഗബലം പകുതിയിൽ എത്തും. 234 അംഗങ്ങളുള്ള സഭയിൽ പകുതിയോളം പേർ രാജിവെച്ചാൽ അത് വലിയൊരു ഭരണഘടനാ പ്രതിസന്ധിയാണ്. ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിന് ഭൂരിപക്ഷം ഉണ്ടായാൽ പോലും ഇത്രയധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് സഭയുടെ ധാർമ്മികതയെ ചോദ്യം ചെയ്യും. ഉപതിരഞ്ഞെടുപ്പുകൾക്ക് പകരം സംസ്ഥാനത്ത് ഉടനീളം വീണ്ടും ഒരു പൊതുതിരഞ്ഞെടുപ്പ് നടക്കണമെന്നാണ് വിജയ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജനവിധി അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകട്ടെ എന്ന നിലപാടിലാണ് ടിവികെ നേതൃത്വം.
നിലവിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഗവർണ്ണറുടെ ഓരോ നീക്കവും നിർണ്ണായകമാണ്. ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാനോ, അതല്ലെങ്കിൽ സഭ പിരിച്ചുവിടാനോ ഉള്ള സാധ്യതകൾ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഡിഎംകെയും എഐഎഡിഎംകെയും സഖ്യചർച്ചകൾ ശക്തമാക്കിയ സാഹചര്യത്തിൽ, ഗവർണ്ണർ ആരെ സർക്കാർ രൂപീകരിക്കാൻ വിളിക്കുമെന്നത് തമിഴ്നാടിന്റെ ഭാവി നിർണ്ണയിക്കും. എംജിആറിന് ശേഷം തമിഴ് രാഷ്ട്രീയത്തിൽ ഒരു സൂപ്പർ സ്റ്റാർ മുഖ്യമന്ത്രിയായി വരുന്നത് തടയാൻ ദ്രാവിഡ കക്ഷികൾ നടത്തുന്ന ഈ നീക്കം വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളിൽ തമിഴകത്ത് വൻ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് സാധ്യത തെളിയുന്നത്.