Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
സഞ്ജു തുടങ്ങിയിട്ടേയൂള്ളൂ, ഇനി കളി മാറും!! അടുത്ത ക്യാപ്റ്റനുമാവട്ടെ, കാരണം നിരത്തി ശാസ്ത്രി
മലയാളം

സഞ്ജു തുടങ്ങിയിട്ടേയൂള്ളൂ, ഇനി കളി മാറും!! അടുത്ത ക്യാപ്റ്റനുമാവട്ടെ, കാരണം നിരത്തി ശാസ്ത്രി

May 15, 2026
1 min read

ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ ക്യാപ്റ്റനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കവെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു പിന്തുണയുമായി മുന്‍ ഇതിഹാസം രവി ശാസ്ത്രി. സൂര്യകുമാര്‍ യാദവിനു ശേഷം നായകസ്ഥാനത്തേക്കു സഞ്ജു തീര്‍ച്ചയായും നല്ലൊരു ഓപ്ഷനാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ കാരണങ്ങളും മുന്‍ കോച്ച് കൂടിയായ ശാസ്ത്രി വിശദീകരിക്കുകയാണ്.അധികം വൈകാതെ തന്നെ സൂര്യയെ നായകസ്ഥാനത്തു നിന്നും മാറ്റിയേക്കുമെന്നാണ് സൂചനകള്‍. ജൂലൈയില്‍ ഇംഗ്ലണ്ടില്‍ അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരയ്ക്കു ശേഷം പുതിയ ക്യാപ്റ്റനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുമെന്നായിരുന്നു കുറച്ചു മുമ്പ് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.

ഐസിസി റിവ്യുവെന്ന (The ICC Review) ഷോയുടെ പുതിയ എപ്പിസോഡില്‍ സഞ്ജന ഗണേശനുമായി സംസാരിക്കവെയാണ് ഇന്ത്യന്‍ നായകസ്ഥാനത്തേക്കു സഞ്ജു സാംസണിനെ പിന്തുണച്ച് രവി ശാസ്ത്രി സംസാരിച്ചത്. 'സൂര്യകുമാര്‍ യാദവ് എങ്ങനെ മുന്നോട്ടു പോവുന്നു എന്നതിനെ ആശ്രയിച്ച് 2028ലെ അടുത്ത ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ പുതിയൊരു ക്യാപ്റ്റനെ അന്വേഷിച്ചേക്കാം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം നേരത്തേ കൈവരിച്ചിട്ടുള്ള നേട്ടങ്ങളിലൂടെ സഞ്ജു സാംസണ്‍ ഈ റോളിലേക്കു അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.

അദ്ദേഹം ഇപ്പോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ്. മുന്‍നിരയില്‍ വളരെയധികം അപകടകാരിയായി മാറുകയും ചെയ്തിരിക്കുന്നു. അടുത്ത രണ്ടോ, മൂന്നോ വര്‍ഷത്തിനുള്ളില്‍ സഞ്ജുവില്‍ നിന്നും നിങ്ങള്‍ കാണാന്‍ പോവുന്നതിന്റെ തുടക്കം മാത്രമായാണ് ഇതിനെ ഞാന്‍ കാണുന്നത്'- ശാസ്ത്രി വിശദമാക്കി. 2021 മുതല്‍ 25 വരെ തുടര്‍ച്ചയായി അഞ്ചു വര്‍ഷങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ നയിച്ചതിന്റെ അനുഭവസമ്പത്ത് സഞ്ജുവിനുണ്ട്. 2022ല്‍ ടീമിനെ റണ്ണറപ്പാക്കാന്‍ കഴിഞ്ഞത് അദ്ദഹേത്തിന്റെ കരിയറിലെ പൊന്‍തൂവല്‍ കൂടിയാണ്. അതിനു ശേഷം 2024ല്‍ റോയല്‍സിനെ പ്ലേഓഫിലും സഞ്ജു എത്തിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്നാല്‍ കരിയര്‍ ബെസ്റ്റ് ഫോമിലാണ് അദ്ദേഹമുള്ളത്. സമാപിച്ച ഐസിസി ടി20 ലോകകപ്പിലെ കിരീട വിജയത്തില്‍ ഇന്ത്യ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് സഞ്ജുവിനോടാണ്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും ഇതു ശരിവയ്ക്കുന്നു. ഫൈനലിലുള്‍പ്പെടെ തുടരെ മൂന്നു 80 പ്ലസ് സ്‌കോറുകളാണ് അദ്ദേഹം കുറിച്ചത്.

സഞ്ജു സാംസണിനെതിരേ നേരത്തേയുണ്ടായിരുന്ന പ്രധാന വിമര്‍ശനം സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ലെന്നതായിരുന്നു. പക്ഷെ ഇപ്പോള്‍ ഈ പോരായ്മ അദ്ദേഹം പരിഹരിച്ചു കഴിഞ്ഞുവെന്നാണ് രവി ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നത്.

'സ്ഥിരതയില്ലാത്തവനെന്ന പഴയ ചോദ്യങ്ങള്‍ക്കെല്ലാം സഞ്ജു സാംസണ്‍ ഇപ്പോള്‍ തടയിട്ടു കഴിഞ്ഞുവെന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹത്തിനു കഴിവ് എല്ലായ്‌പ്പോഴുമുണ്ടായിരുന്നു. പക്ഷെ ആ കഴിവിനോടു സഞ്ജു നീതി പുലര്‍ത്താതിരുന്നതാണ് ആളുകളെ നിരാശപ്പെടുത്തിയിരുന്നത്. പക്ഷെ, ടി20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഏറെക്കുറെന തനിച്ചാണ് വലിയ മല്‍സരങ്ങളില്‍ ഇന്ത്യയെ സഞ്ജു ജയിപ്പിച്ചത്. ക്വാര്‍ട്ടല്‍ ഫൈനല്‍ (വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ 8), സെമി ഫൈനല്‍, ഫൈനല്‍ എന്നിവയിലെല്ലാം അദ്ദേഹം കാണിച്ച പക്വത പ്രശംസനീയമാണ്. ഇപ്പോള്‍ ഐപിഎല്ലിലും ഇതു ആവര്‍ത്തിക്കുന്നു. ഇവയെല്ലാം ഭാവിയില്‍ നേതൃസ്ഥാനത്തേക്കു സഞ്ജു നല്ലൊരു ഓപ്ഷനാണെന്നും തെളിയിക്കുന്നു'- ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.